പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ഗവര്‍ണര്‍ ഒപ്പിടാത്ത ഓര്‍ഡിനന്‍സുകള്‍ ചര്‍ച്ചയ്ക്ക്

പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. ലോകായുക്ത നിയമ ഭേദഗതി, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചേക്കും.

ഇതിനെതിരെ സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തനാണ് പ്രതിപക്ഷ നീക്കം. ലോകായുക്ത നിയമഭേദഗതിയില്‍ ഇടതുമുന്നണിയിലും ഭിന്നതയുണ്ട്. സിപിഐയുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ യോജിച്ച തീരുമാനം കണ്ടെത്താനായിട്ടില്ല. ലോകായുക്ത ഭേദഗതി നിയമം സഭ പാസാക്കിയാലും ഗവര്‍ണര്‍ ഉടന്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്നാണ് സൂചന.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഇന്ന് അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി സഭ പിരിയും. ഇന്ന് മറ്റു നടപടിക്രമങ്ങള്‍ ഉണ്ടാവില്ല. നിയമ നിര്‍മ്മാണത്തിനായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അസാധാരണ സ്ഥിതി കണക്കിലെടുത്ത് സമ്മേളനം നേരത്തെ ആക്കുകയായിരുന്നു.

അതേസമയം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുകയാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇന്നലെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉയര്‍ത്തിയത്. കണ്ണൂര്‍ സര്‍വകലാശാലയിലെ വി സിയെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ പദവി വഹിക്കുന്നയാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ആരിഫ് മുഹമ്മദ് ഖാന്‍ വിവാദങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണെന്നും സര്‍വകലാശാലാ നിയമങ്ങള്‍ പൂര്‍ണമായി ഗവര്‍ണര്‍ മനസ്സിലാക്കിയില്ലെന്നും സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തി.