സഭാദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികളില്‍ ഉപയോഗിക്കരുത്; മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ എം ബി രാജേഷ്. പാസുള്ളവര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ ദൃശ്യങ്ങള്‍ ഒഴിവാക്കി എന്ന പരാതി പരിശോധിച്ചു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കി എന്ന നിലയില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് കൂടാതെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ശ്രീ. പി.സി. വിഷ്ണുനാഥ് പ്രത്യേക പരാതിയും ചെയറിന് നല്‍കിയിരുന്നു. ഇക്കാര്യവുംവിശദമായി പരിശോധിച്ചെന്നും സ്പീക്കര്‍ പറഞ്ഞു.

ചോദ്യോത്തരവേളയില്‍ സംസാരിക്കുന്നവരുടെ ദൃശ്യങ്ങള്‍ നല്‍കുന്നതാണ് ചട്ടം. ഇന്നലെ എം.വി ഗോവിന്ദന്‍ മറുപടി പറയുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ നല്‍കിയത്. പക്ഷം നോക്കിയല്ല ദൃശ്യങ്ങള്‍ നല്‍കുന്നത്. ഭരണപക്ഷത്തെ പ്രതിഷേധവും നല്‍കിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം സഭ ടി വി രീതി അനുസരിച്ച് മാത്രമേ സഭാ നടപടികള്‍ ചിത്രീകരിക്കാന്‍ പാടുള്ളൂവെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് ചട്ടലംഘനമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു. മാധ്യമ പ്രവര്‍ത്തകരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് അതീവ ഗൗരവമാണ്. ഇത്തരം പ്രവര്‍ത്തികള്‍ അത്യന്തം അപലപനീയമാണ്. ഭാവിയില്‍ ഇതാവര്‍ത്തിച്ചാല്‍ അവകാശ ലംഘന പ്രകാരം നടപടിയുണ്ടാകും. ആക്ഷേപ ഹാസ്യ പരിപാടികള്‍ക്ക് സഭാദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

Read more

അതേസമയം നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞു. പ്രതിപക്ഷത്തിന്റെ സമരം സഭാ ടിവിയില്‍ കാണിച്ചില്ല. എന്നാല്‍ ഭരണകക്ഷിയുടെ അംഗങ്ങള്‍ പ്രതിഷേധിക്കുന്നത് സഭാ ടീവിയില്‍ കാണിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.