നിയമസഭയില്‍ മാധ്യമ വിലക്ക്; വാര്‍ത്ത സംഘടിതവും ആസൂത്രിതവുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്

നിയമ സഭയില്‍ മാധ്യമ വിലക്കെന്ന വാര്‍ത്ത സംഘടിതവും ആസൂത്രിതവുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്.  നിയമസഭാ നടപടികള്‍ സഭാ ടി.വി വഴിയാണ് മാധ്യമങ്ങൾക്ക് നല്‍കുന്നത്. നിയമസഭയിൽ ക്യാമറ അനുവദിക്കണമെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. സഭയില്‍ നടന്ന ഭരണ–പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സഭാ ടി.വി കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാനടപടികള്‍ മാത്രമാണ് സഭാ ടി.വി കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെടാത്തതുകൊണ്ടാണ് അദ്ദേഹത്തെ കാണിക്കാതിരുന്നതെന്നും, അഞ്ച് മിനിറ്റ് മാത്രമാണ് സഭയുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമപ്രവര്‍ത്തകരെ മന്ത്രിമാരുടെ ഓഫിസില്‍ പോകുന്നതില്‍നിന്ന് വിലക്കി എന്ന് ബോധ്യപ്പെട്ടു. ബോധ്യപ്പെട്ട ഉടനെത്തന്നെ അതില്‍ ഇടപെട്ട് പരിഹരിച്ചു.

സഭയില്‍ പ്ലക്കാര്‍ഡും ബാനറും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നത് സഭാ ചട്ടമാണ്. സഭയില്‍ അനുവദിക്കാന്‍ പാടില്ലാത്തത് നടന്നാല്‍ അത് കാണിക്കാൻ പറാടില്ല. എന്നാൽ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സഭാ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചില മാധ്യമങ്ങള്‍ അത് കാണിക്കുകയും ചെയ്തു.

ഇത് സഭയുടെ അവകാശങ്ങളുടെ ലംഘനമാണ്. സഭയില്‍ അംഗങ്ങള്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാടില്ലെന്നും, ഇക്കാര്യം അന്വേഷിക്കും. സ്പീക്കർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.