'ചവിട്ടിയത് ഞാനല്ലല്ലോ'; കാറില്‍ ചാരിനിന്ന ബാലനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ സംഭവത്തെക്കുറിച്ച് സ്ഥലം എം എല്‍ എ കൂടിയായ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രതികരണമാണ് വിവാദമാകുന്നത് .

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യംചെയ്യാനോ പൊലീസ് തയ്യാറാകാത്തതിനെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴാണ് ‘ചവിട്ടിയത് ഞാനല്ല, നിങ്ങളുടെ ചോദ്യം കേട്ടാല്‍ ഞാന്‍ ചെയ്തതുപോലെയാണല്ലോ തോന്നുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി ശിഹ്ഷാദിനെ(20) അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു.

തലശേരിയില്‍ തിരക്കേറിയ റോഡില്‍ റോംഗ്സൈഡായി വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന്‍ സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരന്‍ കാറിന് സൈഡില്‍ ചാരിനിന്നു.
ഇത് കണ്ടുവന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടി്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്.

പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ വിളിച്ച് വരുത്തി കാര്യം തിരക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. . സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നടപടിയ്ക്ക് പൊലീസ് തയ്യാറായത്.

സംഭവത്തില്‍ പരിക്കേറ്റ ബാലന് നടുവിന് ഗുരുതര പരിക്കുണ്ട്. കുട്ടിയെ ദൃക്സാക്ഷികളില്‍ ചിലര്‍ ആശുപത്രിയിലെത്തിച്ചു. അതേസമയം സംഭവം ശ്രദ്ധയില്‍പെട്ടതായും പ്രശ്നത്തില്‍ ഇടപെടുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പ്രതികരിച്ചു.