ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ല; വിവാദങ്ങളിൽ പ്രതികരിച്ച് സ്പീക്കർ എ എൻ ഷംസീർ

ഗണപതി പരാമർശം വിവാദമാക്കി ഹൈന്ദവ സംഘടനകൾ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സ്പീക്കർ എ എൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് ഷംസീർ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമാണ്. ചരിത്രത്തെ വക്രീകരിക്കുന്ന നടപടികളാണുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ്. വിഷയത്തില്‍ സൂക്ഷ്മതയോടെ ഇടപെടേണ്ടതുണ്ട്. ഭരണ ഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം. കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും ഷംസീർ കൂട്ടിച്ചേർത്തു.

കേരള സംസ്കാരം എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ്. അത് ഉയർത്തിപിടിക്കണം . ജനാധിപത്യപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്. എന്‍സിഇആര്‍ടി പുസ്തകത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു. ശക്തനായ മതനിരപേക്ഷനാവുക എന്നത് ആധുനികകാലത്ത് ആവശ്യമാണെന്നും സ്പീക്കര്‍ വിശദീകരിച്ചു.