സൗമ്യ കൊലക്കേസ്: കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ്

മാവേലിക്കരയില്‍ പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്ന് പ്രതി അജാസ്. മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് അജാസിന്റെ വെളിപ്പെടുത്തല്‍. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കി.

ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറി പിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

ഫോണ്‍വിളിയും വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളും മറ്റും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നതായാണ് വിവരം. ചികിത്സയില്‍ കഴിയുന്ന അജാസിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും വിജയിച്ചിട്ടില്ല. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് സൗമ്യ പറഞ്ഞതായി മകന്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നുവെന്നും മകന്‍ പറഞ്ഞു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.