ഉത്ര വധ കേസിൽ സൂരജിനുള്ള ശിക്ഷാവിധി ഇന്ന്

കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും. സൂരജ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊല്ലം ജില്ല അഡീഷനൽ സെഷൻസ് കോടതിയാണ് സൂരജ് കുറ്റക്കാരനാണെന്ന് വിധിച്ചത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. ഇനി സൂരജിന് എന്ത് ശിക്ഷയാകും കോടതി വിധിക്കുക എന്ന് ഇന്ന് അറിയാം.

ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.  അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. പ്രതി സൂരജ് കോടതിയിൽ ഹാജരായിരുന്നു.  സൂരജിനെതിരെ ചുമത്തിയ കുറ്റം ജഡ്ജി വായിച്ചു കേൾപ്പിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ എത്തിയിരുന്നു.

വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണ് ഇതെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിനു കൃത്യമായ സന്ദേശം നൽകുന്ന വിധിയുണ്ടാകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗം പറഞ്ഞു. അപൂർവങ്ങളിൽ അപൂർവം എന്ന് പറയാനാവില്ലെന്നും പ്രതിഭാഗം പറഞ്ഞു.

അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര (25) യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന പരാതിയുമായി ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെയാണ്, ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവ് ഉണ്ടായത്. തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ചിനു കേസ് കൈമാറി.

ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തോടെ ഉള്ളതായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്, രാസപരിശോധനാഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ അന്വേഷണത്തിന്റെ ഭാഗമായി നടത്തി. സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ പൊലീസിനു കഴിഞ്ഞിരുന്നു.