ക്രിസ്ത്യാനികള്‍ മാര്‍പാപ്പയെ അനുസരിക്കണമെന്ന നിലപാടെടുത്ത ന്യൂസ് എഡിറ്ററോട് 24ന്യൂസ് വിശദീകരണം തേടി; ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തി അദേഹം രാജിവെച്ചു; ആരോപണം

ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച താമരശ്ശേരി രൂപതാംഗമായ ഫാ.അജി പുതിയാപറമ്പലിന് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയം ചര്‍ച്ചചെയ്ത 24 ന്യൂസിനെതിരെ ആരോപണവുമായി സിസ്റ്റര്‍ സോണിയ തെരേസ്. ഇന്നലെയാണ് ചാനല്‍ ‘മതകോടതിയോ?’ എന്ന തലക്കെട്ടോടെ ചര്‍ച്ച നടത്തിയത്. ചര്‍ച്ച കണ്ടപ്പോള്‍ ഓര്‍മ്മയിലേക്ക് ഓടിയെത്തിയ സംഭവം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ 24 ചാനലിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആയി വര്‍ക്ക് ചെയ്തിരുന്ന ഒരു ജേര്‍ണലിസ്റ്റിനെ ആണ്.

ലിറ്റര്‍ജി വിഷയത്തില്‍ ക്രിസ്ത്യാനികള്‍ മാര്‍പാപ്പയെ അനുസരിക്കണം എന്ന് ഈ ജേര്‍ണലിസ്റ്റ് തുറന്ന നിലപാട് സ്വീകരിച്ചതിന്റെ പേരിലും ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചതിന്റെ പേരിലും ഈ മാധ്യമ പ്രവര്‍ത്തകനോട് വിശദീകരണം ചോദിച്ച സ്ഥാപനമാണ് 24 ന്യൂസ് ചാനലെന്ന് സിസ്റ്റര്‍ സോണിയ തെരേസ് ആരോപിക്കുന്നു.

എന്നാല്‍, തനിക്ക് ജോലിയേക്കാള്‍ വലുത് തന്റെ ഉറച്ച ക്രൈസ്തവ വിശ്വാസം ആണ് എന്ന് അധികാരികളുടെ മുഖത്ത് നോക്കി പറഞ്ഞ് 24 ന്യൂസ് ചാനലില്‍ നിന്നും രാജി വച്ച് ഇറങ്ങേണ്ടി വന്നു അദ്ദേഹത്തിനെന്നും സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

2018 ല്‍ മുളയെടുത്ത 24 ന്യൂസ് ചാനലില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാവരും ആ ചാനലിന്റെ നിയമങ്ങളും ചട്ടങ്ങളും വള്ളി പുള്ളി വിടാതെ പാലിക്കണം എന്ന് ശഠിക്കുകയും 2000 വര്‍ഷം പഴക്കം ഉള്ള കത്തേലിക്കാസഭ നിയമങ്ങളും ചട്ടങ്ങളും ഒന്നുമില്ലാതെ മുന്നോട്ട് പോകണം എന്ന് പറയുന്നതും അത്രയ്ക്കങ്ങ് യോജിച്ച് പോകുന്നില്ലല്ലോയെന്നും ഇവര്‍ ചോദിച്ചു.

അതേസമയം, ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച താമരശ്ശേരി രൂപതാംഗമായ ഫാ.അജി പുതിയാപറമ്പലിന് ബിഷപ് റെമജിയോസ് ഇഞ്ചനാനിയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഫാ.അജിയെ വിചാരണ ചെയ്യാന്‍ രൂപവത്കരിച്ച ട്രൈബ്യൂണലിന്റെ വിചാരണ തീരുന്നതുവരെയാണ് വിലക്ക്.

കത്തോലിക്കാ സഭയിലെ വൈദികനായി തുടരാന്‍ ഫാ.അജി ആഗ്രഹിക്കുന്നുണ്ടങ്കില്‍ മാത്രമേ ഈ വിലക്കുകള്‍ ബാധകമാകുകയുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ കൂദാശാ പരികര്‍മ്മങ്ങളില്‍ നിന്നും ഫാ.അജിയെ വിലക്കിയിട്ടുണ്ട്. വിചാരണ കാലയളവില്‍ കോഴിക്കോട് മേരിക്കുന്നിലെ രൂപതാ വൈദിക മന്ദിരത്തില്‍ താമസിക്കണം. വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റൊരിടത്തും കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ലെന്നും പരസ്യമായി കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

കുമ്പസാരിപ്പിക്കാനായി ഫാ.അജിക്ക് നല്‍കിയ അനുവാദം പിന്‍വലിച്ചതായും ബിഷപ് ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മരണസന്നനായ ഒരാള്‍ ആവശ്യപ്പെട്ടാല്‍ കുമ്പസാരിപ്പിക്കാം.

വൈദിക മന്ദിരത്തില്‍ അല്ലാതെ വേറെ എവിടേയും താമസിക്കാന്‍ പാടില്ല. വൈദിക മന്ദിരം ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി കൂടാതെ യാത്ര ചെയ്യാനും ആരേയും സന്ദര്‍ശിക്കാനും പാടില്ല. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പോകാനും മതമേലധികാരികളേയും നിയമവിദഗ്ദ്ധരേയും കാണാന്‍ അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതാന്‍ പാടില്ല, ടി.വി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പൊതു മീറ്റിങ്ങില്‍ പങ്കെടുക്കരുത്, പൊതു വേദികളില്‍ പ്രസംഗിക്കരുത് എന്നിവയും ഉത്തരവില്‍ പറയുന്നുണ്ട്.

മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപറമ്പിനെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ഏപ്രിലില്‍ നൂറാംതോട് പള്ളിയിലേക്ക് മാറ്റിയെങ്കിലും ചുമതലയേറ്റെടുത്തില്ല. ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് എറണാകുളത്തേക്കു പോയി. വൈദികനെ ആദ്യം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതു പിന്‍വലിച്ചശേഷമാണ് വിചാരണയ്ക്ക് ട്രിബ്യൂണലിനെ നിയമിച്ചത്. കാനോനിക നിയമം അറിയാവുന്ന വൈദികനെ വക്കീലായി നിയമിക്കാമെന്നും ഉത്തരവില്‍ പറയുന്നു.