രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കുറ്റപ്പെടുത്തി മകന്റെ ഫെയ്സ് ബുക്ക് കുറിപ്പ്; കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യം എന്ന അഭിപ്രായം തന്റേതല്ലെന്ന് കെ.വി തോമസ്

കോണ്‍ഗ്രസിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പ്രൊഫ. കെ വി തോമസിന്റെ മകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങള്‍ കറങ്ങുകയാണ്. നേതൃദാരിദ്ര്യമുള്ള കോണ്‍ഗ്രസ് എന്നാണ് കെ വി തോമസിന്റെ മകന്‍ ബിജു തോമസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ച ജെബി മേത്തര്‍ക്ക് ഇതിനകം തന്നെ നിരവധി സ്ഥാനങ്ങളുണ്ടെന്നാണ് ബിജുവിന്റെ പോസ്റ്റ്. കേരളത്തിലെ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവരും എംപിയോ എംഎല്‍എ ആണെന്നും കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം എന്നാണ് ബിജുവിന്റെ പോസ്റ്റ്.

കഴിഞ്ഞ ഒരു മാസമായി തന്റെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വരുന്ന വിമര്‍ശനങ്ങളില്‍ അസ്വസ്തനാണെന്നും പറഞ്ഞുവെക്കുന്നു. കാരണം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും, പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനാണ്. സത്യസന്ധമായി കാര്യങ്ങള്‍ അറിയിച്ചു, അതിന് വേണ്ടി പ്രവര്‍ത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല എന്നും ബിജു കുറിക്കുന്നു.

എന്നാല്‍ മകന്റെ പോസ്റ്റിനെ കെ വി തോമസ് നിരാകരിക്കുകയാണ്. തന്റെ അഭിപ്രായമല്ല മകന്‍ പറഞ്ഞതെന്നും എന്നും കോണ്‍ഗ്രസിന് വിധേയനാണെന്നും കെ വി തോമസും ഫേസ്ബുക്ക് പോസ്റ്റിട്ടു.

Read more

കെ വി തോമസിന് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ടെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് വലിയ അസ്വാരസ്യങ്ങളായിരുന്നു ഉണ്ടായത്. ഇതിന് പിന്നാലെ എം.ലിജു, ശ്രീനിവാസന്‍ കൃഷ്ണന്‍, ഡോ. ഷമാ മുഹമ്മദ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ഒടുവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഡെബി മേത്തറെയാണ് എഐസിസി നേതൃത്വം രാജ്യസഭാ സീറ്റിലേക്കായി പരിഗണിച്ചത്.