സോളാര്‍ പീഡന പരാതി; എം.എല്‍.എ ഹോസ്റ്റലിലെ പരിശോധന പൂര്‍ത്തിയായി

സോളാര്‍ പീഡന പരാതിയില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നടത്തിയ പരിശോധന പൂര്‍ത്തിയായി. നിള ബ്ലോക്കിലെ 33, 34 നമ്പര്‍ മുറികളിലായിരുന്നു പരിശോധന. മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയക്ക് ശേഷമാണ് അന്വേഷണ സംഘം മടങ്ങിയത്.

പരാതിക്കാരിയെയും കൂട്ടിയാണ് സിബിഐ പരിശോധനയക്കായി ഹോസ്റ്റലില്‍ എത്തിയത്. എംഎല്‍എ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിക്കാരിയുമൊത്ത് സീന്‍ മഹ്‌സര്‍ തയ്യാറാക്കാനാണ് സിബിഐയുടെ നീക്കം.

2021 ആഗസ്റ്റിലാണ് കേസ് സിബഐ ഏറ്റെടുത്തത്. നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സംഭവം നടന്നതായി പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.

അതേസമയം ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലകുട്ടി എന്നിവര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.