നിലത്ത് കുഴികുത്തി ജോലിക്കാർക്ക് പഴങ്കഞ്ഞി നൽകിയിത് കൊതിയോടെ നേക്കി നിന്നെന്ന് കൃഷ്ണകുമാർ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശം

വീട്ടിലെ ജോലിക്കാർക്ക് മുറ്റത്ത് കുഴികുത്തി കഞ്ഞി നൽകുന്നത് കൊതിയോടെ കണ്ടുനിന്നുവെന്ന, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരമാർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. വീട്ടിൽ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക്  മുറ്റത്ത് കുഴികുത്തി ഇല വെച്ച് പഴങ്കഞ്ഞി നൽകിയ അനുഭവം പറഞ്ഞാണ് കൃഷ്ണകുമാർ എയറിലായത്.

കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ അപ്‍ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശം . ജോലിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാർ പറയുന്നത്.വീട്ടിൽ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാർ കുഴിയിൽ നിന്ന് പ്ലാവില ഉപയോ​ഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും ബിജെപി നേതാവ് വീഡിയോയിൽ പറയുന്നു.

അഞ്ചുമാസം മുൻപുള്ള വീഡിയോ ഇപ്പോഴാണ് വൈറലാകുന്നതും ചർച്ചയാകുന്നതും. കൊച്ചിയിലെ ഹോട്ടൽ മാരിയറ്റ് ഹോട്ടലിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോൾ ഉണ്ടായ ഓർമകളെക്കുറിച്ചാണ് കൃഷ്ണകുമാർ പറയുന്നത്. പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ അച്ഛന് എഫ്എസിടിയിൽ ജോലി ചെയ്തിരുന്ന കാലത്തെ കാര്യമാണ് കൃഷ്ണകുമാർ ഓർത്തെടുക്കുന്നത്. എന്നാൽ പരാമർശത്തിനെതിരെ നിരവധിപ്പേരാണ് വിമർശനവുമായെത്തിയത്. സവർണ മാടമ്പിത്തരത്തത്തിന്റെ ബാക്കിയാണെന്നും. പഴയ കാലത്തെ മനുഷ്യത്വ രഹിതമായ സംഭവത്തെ വലിയ കാര്യമെന്ന മട്ടിലാണ് കൃഷ്ണകുമാർ അവതരിപ്പിക്കുന്നതെന്നും വിമർശകർ പറയുന്നു.