മിസ്റ്റര്‍ പിണറായി, എ.കെ.ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടോക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാലിക്കുമെന്ന് പറയുന്നതില്‍ എന്ത് ആത്മാർത്ഥതയാണുള്ളത്?; ശോഭ സുരേന്ദ്രൻ

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉള്‍കൊള്ളിച്ചു നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.  സത്യപ്രതിജ്ഞാ ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ എന്‍ട്രി പോയിന്റ് മുതല്‍ പ്രോട്ടോക്കോള്‍ ലംഘനത്തിന് എല്ലാവിധ സാധ്യതയുമുണ്ട്. എകെജി സെന്ററില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കേക്ക് മുറിച്ചവര്‍ സ്റ്റേഡിയത്തില്‍ പാലിക്കും എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയുണ്ടെന്നും ശോഭ ചോദിച്ചു.

ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ എന്ന അശാസ്ത്രീയ വിലക്ക് കൊണ്ട് ആംബുലന്‍സ് ഉള്‍പ്പടെയുള്ളവ കടന്നുപോകേണ്ട വഴികള്‍ കെട്ടിയടച്ച് ഉത്തരവിറക്കി, അതേ ജില്ലയില്‍ 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിന് ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍ പോരാ. മനുഷ്യജീവനേക്കാള്‍ വലുതല്ല പ്രകടനപരതയെന്ന പാഠം കോവിഡില്‍ നിന്നും പഠിക്കണമായിരുന്നുവെന്നും ശോഭ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശോഭയുടെ  പ്രതികരണം.

ശോഭ സുരേന്ദ്രന്‍റെ  ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ട്രിപ്പിൾ ലോക്ക്ഡൌൺ എന്ന അശാസ്ത്രീയ വിലക്ക് കൊണ്ട് ആംബുലൻസ് ഉൾപ്പടെയുള്ളവ കടന്നുപോകേണ്ട വഴികൾ കെട്ടിയടച്ച് ഉത്തരവിറക്കി, അതേ ജില്ലയിൽ 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിന് ഇരട്ടത്താപ്പ് എന്ന് പറഞ്ഞാൽ പോരാ. സെൻട്രൽ സ്റ്റേഡിയത്തിന്റെ എൻട്രി പോയിന്റ് മുതൽ കൊവിഡ് പ്രോട്ടൊക്കോൾ ലംഘനമുണ്ടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. എൽ ഡി എഫ് നേതാക്കൾ എ കെ ജി സെന്ററിൽ നടത്തിയ കേക്ക് മുറിച്ചുള്ള ആഘോഷം തന്നെ കൊവിഡ് പ്രോട്ടോകോൾ ലംഘനമായിരുന്നു.

Read more

അപ്പോൾ പിന്നെ എ കെ ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടൊക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാലിക്കും എന്ന് പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്? മനുഷ്യ ജീവനേക്കാൾ പ്രകടനപരതയ്ക്ക് എന്നല്ല ഒന്നിനും പ്രാധാന്യമില്ല എന്ന് കൊവിഡ് അനുഭവത്തിൽ നിന്നെങ്കിലും പഠിക്കണമായിരുന്നു, മിസ്റ്റർ പിണറായി.