ഇടതുപക്ഷം ഇപ്പോള്‍ അടവുനയം സ്വീകരിക്കുന്നു; ബിഷപ്പിന്റെ പ്രസ്താവനയെ തള്ളാനും കൊള്ളാനുമില്ലെന്ന് എസ്.എൻ.ഡി.പി

റബറിന്റെ താങ്ങുവിലെ 300 രൂപയാക്കിയാല്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടെ പ്രസ്താവനയെ തള്ളാനും കൊള്ളാനുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

റബര്‍ പോലെ കയര്‍, കശുഅണ്ടി, കൈത്തറി, കൃഷി മേഖലയിലും ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കണം. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എല്ലാ വിഭാഗത്തിലെയും കര്‍ഷകരുടെ കാര്യമാണ് ബിഷപ്പ് പറയേണ്ടത്. ബിഷപ്പ് പറഞ്ഞത് ഞാനാണ് പറഞ്ഞതെങ്കില്‍ ആക്രമിക്കപ്പെടുമായിരുന്നു. വില പേശാനുള്ള ശക്തിയും ഐക്യവും ബിഷപ്പിന്റെ സമുദായത്തിനുണ്ട്.

ആ സമുദായത്തിലെ മുഴുവന്‍ പേരും ബിഷപ്പിനെ പിന്തുണയ്ക്കുന്നുമില്ല. ബിഷപ്പിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ വിപ്‌ളവ, ഗാന്ധിയന്‍ പാര്‍ട്ടികള്‍ക്ക് ധൈര്യമില്ല. മത, സവര്‍ണ ശക്തികളുടെ വിമോചന സമരത്തിന്റെ ഭയം ഇടതുപക്ഷത്തിനുണ്ട്. വോട്ടുബാങ്കായി നില്‍ക്കുന്നവരുടെ മുന്നില്‍ രാഷ്ട്രീയ നേതൃത്വവും ഭരണ നേതൃത്വവും മുട്ടുമടക്കുന്നത് പലതവണ നമ്മള്‍ കണ്ടതാണ്. ഇവിടെയും അതു തന്നെ സംഭവിക്കും.
പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയ ടി.കെ.മാധവനെ തമസ്‌കരിക്കുന്നു. പിന്നാക്ക, ദളിത് സമൂഹത്തിന്റെ അടിസ്ഥാന വികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടത്ര പണം ബഡ്ജറ്റുകളില്‍ നീക്കി വയ്ക്കുന്നില്ല.

വിദ്യാഭ്യാസ മേഖലയില്‍ അധ:സ്ഥിത വിഭാഗങ്ങളെ തഴയുകയാണ്. ഏഴു ജില്ലകളില്‍ ഒരു വിദ്യാലയം പോലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഈഴവ സമുദായത്തിനില്ല. സാമൂഹ്യ നീതിക്കായി ശബ്ദിച്ച ഇടതുപക്ഷം പോലും ഇപ്പോള്‍ അടവ് നയമാണ് സ്വീകരിക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ ശാന്തി ഉള്‍പ്പെടെയുള്ള നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളെ തഴയുന്നു. കോടതിയെ സമീപിച്ചപ്പോള്‍ ബോര്‍ഡ് പ്രസിഡന്റ് പത്രിക സമര്‍പ്പിക്കാന്‍ പോലും തയ്യാറായില്ലന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.