കാര്യവട്ടം ക്യാമ്പസില്‍ കണ്ടെത്തിയ അസ്ഥികൂടം; തലശ്ശേരി സ്വദേശിയുടേതെന്ന് പ്രാഥമിക നിഗമനമം; ഡ്രൈവിംഗ് ലൈസന്‍സ് കണ്ടെത്തി

കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം കണ്ണൂര്‍ തലശ്ശേരി സ്വദേശിയുടേതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച പേഴ്‌സില്‍ കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് തലശ്ശേരി സ്വദേശിയുടേതാണ്. തൊപ്പി, കണ്ണട, ബാഗ്, ടൈ എന്നിവയും മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

തലശ്ശേരി സ്വദേശി അവിനാശിന്റേതാണ് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ലൈസന്‍സ്. 39 വയസാണ് ഡ്രൈവിംഗ് ലൈസന്‍സിലെ അവിനാശിന്റെ പ്രായം. കണ്ണൂര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനനിലേക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കിയതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. നിലവില്‍ അസ്ഥികൂടം ഫോറന്‍സിക് സംഘം പരിശോധിച്ച് വരുകയാണ്.

കഴിഞ്ഞ ദിവസമാണ് ക്യാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപം വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്ന വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തുന്നത്. ടാങ്കില്‍ കുടയും ബാഗും ഉള്‍പ്പെടെ കണ്ടെത്തിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കാണപ്പെട്ടത്. പുരുഷന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം.

ടാങ്കിനുള്ളില്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കുക, ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുക എന്നിവയാണ് ഇനി പൊലീസിന് മുന്നിലുള്ള അടുത്ത കടമ്പ.