ഫ്‌ളാറ്റില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവം, ആറ് പേര്‍ പിടിയില്‍

എറണാകുളം കാക്കനാട് ഫ്‌ലാറ്റില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ ആറ് പേരെ പിടികൂടി. കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ചാലിക്കണ്ടി വീട്ടില്‍ ഷിനോ മെര്‍വിന്‍ (28), കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് സ്വദേശി ചെങ്ങലില്‍ വീട്ടില്‍ അനീഷ് (25), കരുനാഗപ്പള്ളി കടവത്തൂര്‍ സ്വദേശി നസീം നിവാസില്‍ എസ്. നജീബ് (40), കൊല്ലം ഓച്ചിറ പള്ളിമുക്ക് സ്വദേശി സജനഭവനില്‍ റിജു (38), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയം ബിജു (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാക്കനാട് ഹോളി ഫെയത്ത് ഫ്‌ലാറ്റിലായിരുന്നു സംഭവം. പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ലഹരി വില്‍പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായാണ് ഷാഡോ പൊലീസും തൃക്കാക്കര പൊലീസും സ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ട് ഭയന്ന് എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കായംകുളം സ്വദേശിയായ അതുല്‍ (22) ഫ്ലാറ്റില്‍ നിന്ന് ചാടിയത്.

ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് എടുത്ത് ചാടിയ അതുല്‍ കാര്‍ ഷെഡിന് മുകളിലേക്കാണ് വീണത്. ഷെഡിന്റെ അലുമിനിയം ഷീറ്റ് തുളച്ച് നിലത്ത് വീഴുകയായിരുന്നു. കൈക്ക് ഉള്‍പ്പടെ ഗുരുതര പരിക്ക് പറ്റിയ അതുലിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യും.

ഫ്ലാറ്റില്‍ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായവരില്‍ ചിലര്‍ ഫ്‌ലാറ്റിലെ താമസക്കാര്‍ തന്നെയാണ്. പ്രതികളെ ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.