ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു; പോറ്റിയും എംപിയും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നോയെന്ന് അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. എസ്‌ഐടി നോട്ടിസ് നല്‍കിയാണ് അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ചുള്ള വിശദീകരണത്തിനാണ് യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി വിളിച്ചുവരുത്തിയത്.

പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളിലും വാങ്ങിയ പാരിതോഷികത്തിലും എസ്‌ഐടി വ്യക്തത തേടും. സോണിയ ഗാന്ധിയുമായുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂര്‍ പ്രകാശ് ഉണ്ടായിരുന്നുവെന്നതും അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന്‍ പോറ്റി ബന്ധത്തെ സംശയനിഴലിലാക്കിയിരുന്നു. പോറ്റിയും അടൂര്‍ പ്രകാശും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നോ എന്നാണ് എസ്‌ഐടി പ്രധാനമായും അന്വേഷിക്കുന്നത്.

മണ്ഡലത്തിലെ വോട്ടര്‍ എന്നല്ലാതെ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് അടൂര്‍ പ്രകാശ് പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ കാസര്‍കോട്ടെ ഉദ്ഘാടന വേദിയില്‍ അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് എസ്‌ഐടിക്ക് മുന്നിലേക്ക് അടൂര്‍ പ്രകാശ് എത്തിയത്. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം ഫോട്ടോ പുറത്തുവന്ന പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

Read more

നേരത്തെ, കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ വീണ്ടും കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യുന്നത്.