പീഡന കേസിൽ മുൻ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിനു നേതൃത്വം നൽകിയ സിസ്‌റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ജലന്തർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ടെ സന്യാസമഠത്തിലായിരുന്നു അനുപമ ഇപ്പോൾ പള്ളിപ്പുറം ഇൻഫോപാർക്കിലെ ഐടി സ്‌ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
ഒന്നര മാസം മുൻപാണ് അനുപമ മഠം വിട്ട് ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. എംഎസ്‌ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവിൽ വീടിനു സമീപത്തെ ഇൻഫോപാർക്കിലെ ഐടി സ്‌ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നു ബന്ധുക്കൾ അറിയിച്ചു. അനുപമയുടെ പ്രതികരണം ലഭ്യമായില്ല. സിസ്റ്റർ അനുപമയെക്കൂടാതെ, സിസ്റ്റർ നീന റോസ്, സിസ്റ്റർ ജോസഫൈൻ എന്നിവർ കൂടി മഠം വിട്ടതായി റിപ്പോർട്ടുകളുണ്ട്.
കത്തോലിക്ക സഭയെ പിടിച്ചുലച്ച കേസായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ ആരോപണം. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. കേസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങിയത്.
Read more
2018 ജൂണിൽ റജിസ്‌റ്റർ ചെയ്ത കേസിൽ ഡോ. ഫ്രാങ്കോ 2018 സെപ്റ്റംബറിൽ അറസ്റ്റിലായി. 105 ദിവസം നീണ്ട വിചാരണ നടപടികൾക്ക് ശേഷം കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതി 2022 ജനുവരി 14 ന് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയിരുന്നു.