സില്‍വര്‍ ലൈന്‍; വീണ്ടും കേന്ദ്ര അനുമതി തേടി സര്‍ക്കാര്‍, റെയില്‍വേ ബോര്‍ഡിന് കത്തയച്ചു

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തോട് വീണ്ടും അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു. പദ്ധതിയുടെ ഡിപിആര്‍ സമര്‍പ്പിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണെന്നും ഈ സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരാഴ്ച മുമ്പാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കണെമന്ന ആവശ്യവുമായി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്. എന്നാല്‍ ഇതുനരെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷമാകും സംസ്ഥാനം തുടര്‍നടപടികള്‍ സ്വീകരിക്കുക.

2020 ജൂണ്‍ 17നാണ് കേരളം സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. സംയുക്ത സര്‍വ്വേ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിന്റെ ശ്രമം. പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം പദ്ധതിക്ക് ഡിപിആര്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടിയിരുന്നു. കല്ലിടല്‍ നടത്തിയത് അനുമതിയോടെ അല്ലെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് സാമൂഹികാഘാത സര്‍വേ നടത്താനായി കല്ലിടല്‍ നടത്തിയതില്‍ സംസ്ഥാനത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കല്ലിടല്‍ ഒഴിവാക്കി ജിപിഎസ് സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.