സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ നടത്താന്‍ ഇനി ജി.പി.എസ് സംവിധാനം

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനമടക്കമടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് സര്‍വേ നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് പുതിയ ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അപേക്ഷ പ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. കല്ലിടണമെങ്കില്‍ ഭൂവുടമകളുടെ സമ്മതം തേടണമെന്നും റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിര്‍ത്തി നിര്‍ണയത്തിന് വേണ്ടി കല്ലിടുന്ന സ്ഥലങ്ങളില്‍ ഭൂവുടമകളില്‍ നിന്ന് വന്‍ പ്രതിഷേധവും ചെറുത്തുനില്‍പും ഉയര്‍ന്നതിനെ തുടര്‍ന്ന് ഉടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെറെയില്‍ മാനേജിങ് ഡയറക്ടര്‍ ഈ മാസം 5ന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡിഷനല്‍ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചത് വിവാദമാകുകയും ചെയ്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പദ്ധതിയുടെ അലൈന്‍മെന്റ് നേരത്തെ ലിഡാര്‍ സര്‍വേ ഉപയോഗിച്ചു നിര്‍ണയിച്ചതാണ്. അതിനാല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയിക്കാമെന്നും ആണ് കെ-റെയില്‍ റവന്യു വകുപ്പിനെ അറിയിച്ചത്. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അതിര്‍ത്തിനിര്‍ണയം നടത്താനും സ്ഥിരം നിര്‍മ്മിതികള്‍ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിര്‍ദ്ദേശിച്ചു.