സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കും, മാറ്റിയത് സര്‍വേ രീതി മാത്രം: ഇ.പി ജയരാജന്‍

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പദ്ധതി ഉപേക്ഷിച്ചിട്ടില്ല, സര്‍വേരീതി മാത്രമാണ് മാറ്റിയത്. സര്‍ക്കാര്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. സര്‍വേയ്ക്ക് മറ്റു മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കല്ലിടല്‍ നിലവില്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അപേക്ഷ പ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

സാമൂഹിക ആഘാത പഠനമടക്കമടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് സര്‍വേ നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് പുതിയ ഉത്തരവിറക്കി.

കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. കല്ലിടണമെങ്കില്‍ ഭൂവുടമകളുടെ സമ്മതം തേടണമെന്നും റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.