സില്‍വര്‍ ലൈന്‍; കേസുകള്‍ പിന്‍വലിക്കുന്നത് പരിഗണനയിൽ ഇല്ല, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയന്‍

അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവും ആവശ്യമുള്ള പദ്ധതിയാണിത്. ഇതിന് വേണ്ടി കേന്ദ്രത്തിന് അനുമതി നല്‍കേണ്ടി വരും. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈനിനായി ജിയോ ടാഗ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രത്തിന് എല്ലാക്കാലത്തും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകൂ. നാടിന് ആവശ്യമുള്ളതാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സില്‍വര്‍ലൈന് എതിരായ പ്രതിഷേധത്തിലെടുത്ത പൊലീസ് കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും പിണറായി വിജയന്‍ അറിയിച്ചു. പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.