കണ്ണൂരില്‍ ഇന്ന് സില്‍വര്‍ ലൈന്‍ കല്ലിടലില്ല, താത്കാലികമായി നിര്‍ത്തിവെച്ചെന്ന് ഉദ്യോഗസ്ഥര്‍

കണ്ണൂരില്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ താല്‍കാലികമായി നിര്‍ത്തിവച്ചെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇല്ല് സര്‍വേ കല്ലിടല്‍ നടക്കില്ല. സര്‍വേ പുനരാരഭിക്കുന്നത് എപ്പോളാണെന്ന് പിന്നീട് അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇനി സര്‍വേ തുടരേണ്ടത്.

കണ്ണൂരില്‍ വിവിധ ഭാഗങ്ങളില്‍ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. മുഴുപ്പിലങ്ങാട് ഉള്‍പ്പടെയുള്ള മേഖലകളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. സര്‍വേ കല്ലുകള്‍ പിഴുത് മാറ്റുന്ന സ്ഥിതിയുണ്ടായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി കല്ലിടല്‍ നടപടികളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെയാണ് കല്ലിടല്‍ താ്ല്‍കാലികമായി നിര്‍ത്തി വച്ചുവെന്ന് അറിയിച്ചിരിക്കുന്നത്.

അതേസമയം ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ ബദല്‍ സംവാദം ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്. രാവിലെ 10.30 മുതല്‍ 1.30 വരെ പാളയത്തെ പാണക്കാട് ഹാളിലാണ് സംവാദം നടക്കുക. സംവാദത്തില്‍ കെ റെയില്‍ എംഡി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കെ റെയില്‍ നടത്തിയ സംവാദത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, പിന്മാറിയ അലോക് കുമാര്‍ വര്‍മ്മ,ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

പദ്ധതിയെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും ഇന്നത്തെ സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ എം.ജി രാധാകൃഷ്ണനാണ് സംവാദത്തിന്റെ മോഡറേറ്റര്‍. പദ്ധതിയെ അനുകൂലിച്ച് സംസാരിക്കാനായി കെടിയു മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചറിയ പി ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരും, അലോക് വര്‍മ്മ, ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്ന പാനലിലുമാണ്.