സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും

യുപിയില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും. റിലീസിങ് ഓര്‍ഡര്‍ കോടതി ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റുനടപടികളും പൂര്‍ത്തിയായി. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീം കോടതിയും ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് ജയില്‍ മോചിതനാകുന്നത്.

അവസാന ഘട്ട നടപടികള്‍ പൂര്‍ത്തിയായതോടെ കോടതി റിലീസിങ് ഓര്‍ഡര്‍ ലഖ്നൗ ജയിലിലേക്ക് അയച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസില്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയത്.
ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ 2020 ഒക്ടോബര്‍ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്ന് മാസവും പൂര്‍ത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്.

Read more

അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി നേരത്തെ കോടതിയില്‍ വാദിച്ചത്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.