സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതി സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്; കണ്ഠനാളം അമര്‍ത്തിപ്പിടിച്ചു, വെള്ളമിറക്കാന്‍ പറ്റാതായി

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധ‍ാ‍‍ര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പൊലീസ്. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ത്ഥന് വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുന്നതിനിടെ ചവിട്ടി താഴെയിട്ടതും വയറിനുമുകളില്‍ തള്ളവിരല്‍പ്രയോഗം നടത്തിയതുമെല്ലാം സിന്‍ജോയാണെന്ന് പൊലീസ് പറയുന്നു.

സിദ്ധാര്‍ത്ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ത്ഥികൾ പൊലീസിന് നല്‍കുന്ന മൊഴി. കരാട്ടെയില്‍ ബ്ലാക്ക് ബെൽറ്റ് ഉള്ള സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാര്‍ത്ഥനുമേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗം. മ‍ര്‍മ്മം നന്നായി അറിയാവുന്ന സിൻജോയുടെ കണ്ണില്ലാ ക്രൂരത. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. സിൻജോ കൈവിരലുകള്‍വെച്ച് കണ്ഠനാളം അമര്‍ത്തിയിരുന്നു. ഇതുമൊല്ലമാണ് വെള്ളം പോലും കുടിക്കാൻ കഴിയാതിരുന്നത്.

ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും സിൻജോയാണ്. ഇത് തിരിച്ചിറിഞ്ഞാണ് സിൻജോയെ പൊലീസ് മുഖ്യപ്രതിയാക്കിയതും. ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥൻ. ബെല്‍റ്റുകൊണ്ട് കൂടുതല്‍തവണ അടിച്ചത് കാശിനാഥനാണ്. ഇയാള്‍ മനോനില തെറ്റിയപോലെയാണ് സിദ്ധാര്‍ഥനോട് പെരുമാറിയത്. ‘സൈക്കോ’ എന്നാണ് അറിയപ്പെടുന്നതുപോലും.

എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാ‍ര്‍ത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീര്‍ത്തു എന്ന് വിദ്യാർത്ഥികളുടെ മൊഴികളിൽ നിന്ന് പൊലീസ് വായിച്ചെടുത്തു. പതിനെട്ട് പ്രതികൾക്ക് ഒപ്പം വെറ്റിനറി കോളേജ് പുറത്താക്കിയ ഒരാൾ ഹാഷിം ആണ്. മര്‍ദനം നടന്നിടത്തെല്ലാം ഹാഷിമിൻ്റെ സാന്നിധ്യമുണ്ട്. പക്ഷേ, മറ്റുപ്രതികൾക്ക് എതിരെ കിട്ടിയതുപോലെ മൊഴി ഹാഷിമിനെതിരെയില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലർ ഉൾപ്പെടാനുള്ള സാധ്യതകൂടിയുണ്ട്.