കര്‍ഷകര്‍ക്കുള്ള എംഎസ്പിയില്‍ ഒരു രൂപ പോലും കേരളത്തിന് നല്‍കാനില്ല; രേഖ സമര്‍പ്പിച്ചാല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്ന് കേന്ദ്രമന്ത്രി ശോഭാകരന്തലജെ

കര്‍ഷകര്‍ക്കുള്ള എംഎസ്പിയില്‍ ഒരു രൂപ പോലും കേരളത്തിന് നല്‍കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നല്‍കാനുള്ള പണത്തിന്റെ രേഖ സമര്‍പ്പിച്ചാല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് വ്യക്തമാക്കി.

കേരളത്തിലെ നെല്ല് സംഭരണം ഡിസെന്‍ട്രലൈസ്ഡ് പൂളില്‍ ആയതിനാല്‍ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോര്‍ട്ടല്‍ വഴി സംസ്ഥാനം ക്ലെയിം ചെയ്യണം.നിലവില്‍ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തില്‍ നിന്ന് സമര്‍പ്പിച്ചിട്ടില്ലന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നെല്‍കര്‍ഷകര്‍ക്കുള്ള പണം നല്‍കാനുണ്ടായ കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കൃഷി മന്ത്രി പി. പ്രസാദ് രംഗത്തെത്തിയിരുന്നു. 20 രൂപ 40 പൈസയാണ് നെല്ലിന്റെ വിലയില്‍ കേന്ദ്രവിഹിതം. കേരളം നല്‍കുന്നത് 28 രൂപ 20 പൈസയാണ്. 7 രൂപ 80 പൈസ ഓരോ കിലോ നെല്ലിനും സംസ്ഥാനം അധികമായി നല്‍കുന്നുണ്ട്. ഇന്ത്യയിലെ വേറെ ഏതെങ്കിലും സംസ്ഥാനം കേന്ദ്രം നല്‍കുന്നതല്ലാതെ വേറെ പണം നല്‍കുന്നുണ്ടോ? ഇവിടെ നെല്‍കൃഷിക്ക് വിത്ത് പൂര്‍ണമായും സൗജന്യമാണ്. നെല്‍കര്‍ഷകര്‍ക്ക് സൗജന്യമായാണ് വൈദ്യുതി നല്‍കുന്നത്. പഞ്ചായത്തുകള്‍ കര്‍ഷകര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിവരുന്നതായും മന്ത്രി ചൂണ്ടിക്കാണിച്ചു.

‘കേന്ദ്രവിഹിതം കിട്ടാന്‍ വൈകുമ്പോള്‍ ബാങ്കുകളില്‍നിന്ന് കടമെടുത്ത് കര്‍ഷകര്‍ക്ക് പണം നല്‍കുന്നുണ്ട്. സംസ്ഥാന വിഹിതം ഓണത്തിനു മുന്‍പുതന്നെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. നെല്ല് സംഭരിക്കുന്ന അവസരത്തില്‍ തന്നെ പണം നല്‍കേണ്ടത് അനിവാര്യമാണ്.

അതിനാലാണ് കേന്ദ്രവിഹിതം വരാന്‍ താമസിക്കുമ്പോള്‍ പലിശയ്ക്ക് പണമെടുത്ത് നല്‍കുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് ഇതിനിടയില്‍ ഉന്നയിക്കപ്പെടുന്നത്. എത്രയൊക്കെ നിറം പിടിപ്പിച്ച അസത്യം പ്രചരിപ്പിച്ചാലും അത് തിരിച്ചറിയുന്ന ജനം ഇവിടെയുണ്ടെന്നത് 2021ലെ തിരഞ്ഞെടുപ്പ് ഫലത്തിലും കണ്ടതാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഈ വാദത്തിലാണ് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് വ്യക്തത വരുത്തിയിരിക്കുന്നത്.