ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു: കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു

നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം (സമർപ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചത്. സരിത്താണ് കേസിൽ ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ കേസിൽ 29-ാം പ്രതിയാണ്. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം കോടതിയിൽ നൽകിയത്. സ്വപ്ന,സരിത്ത്, സന്ദീപ് എന്നീ പ്രതികളിൽ നിന്നും എം.ശിവശങ്കറിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു. ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇതിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സർക്കാരിന്റെ ഉന്നത സ്ഥാനത്തിരുന്ന ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചു വച്ചത് ഗുരുതരമായ കുറ്റമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ മറ്റേതെങ്കിലും തരത്തിൽ ശിവശങ്കർ സ്വർണക്കടത്തിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താൻ കസ്റ്റംസിനായിട്ടില്ല.

കെ.ടി.റമീസായിരുന്നു സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത് റമീസും സന്ദീപുമാണ്. കോഴിക്കോട്ടും മലപ്പുറത്തുള്ള പ്രതികളാണ് സ്വർണക്കടത്തിനായി പണം നിക്ഷേപിച്ചത്. 2019 ജൂണിലാണ് ഇത്തരത്തില്‍ പ്രതികള്‍ ആദ്യമായി സ്വര്‍ണക്കടത്ത് നടത്തിയത്. ഇക്കാര്യം ശിവശങ്കറിന് അറിയില്ലായിരുന്നു. പിന്നീട് 21 തവണയായി 169 കിലോ സ്വര്‍ണമാണ് പ്രതികള്‍ കടത്തിയത്. ഈ കാലയളവിലാണ് ശിവശങ്കർ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയുന്നതെന്ന് കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു. കടത്തിക്കൊണ്ടുവന്നിരുന്ന സ്വര്‍ണം ഉരുപ്പടികളാക്കി വിവിധ ജ്വല്ലറികളിലേക്ക് നല്‍കിയതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

മംഗലാപുരം മുതൽ ഹൈദരാബാദ് വരെ വിവിധയിടങ്ങളിലെ ജ്വല്ലറികൾക്കാണ് സ്വര്‍ണം കൈമാറിയത്. ജ്വല്ലറികളുടെ ഉടമകളടക്കമുള്ളവരെ കസ്റ്റംസ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. പക്ഷെ ഇവരെ നിലവിൽ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. അവര്‍ക്ക് നല്‍കിയിട്ടുള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയിലേക്ക് കസ്റ്റംസ് കടക്കുക. 29 പേര്‍ക്കെതിരെയാണ് കസ്റ്റംസ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്കൊരുങ്ങുന്നത്. ഏതെങ്കിലും മന്ത്രിമാർക്കോ ഉന്നത രാഷ്ട്രീയ നേതാക്കൾക്കോ സ്വർണക്കടത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കസ്റ്റംസിനായിട്ടില്ല.