കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

അറബിക്കടലില്‍ കേരള തീരത്ത് കപ്പലില്‍ നിന്ന് അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍ വീണതായി റിപ്പോര്‍ട്ടുകള്‍. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. സംശയാസ്പദകരമായ വസ്തുക്കള്‍ കണ്ടാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

തീരത്ത് സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്നറുകള്‍ കണ്ടാല്‍ അടുത്തേക്ക് പോകുകയോ ഇതില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് നാവികസേന വ്യക്തമാക്കി.

കപ്പലില്‍ 22 മുതല്‍ 24 വരെ ആളുകള്‍ ജീവനക്കാരായി ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരെ രക്ഷിക്കാന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കപ്പലിലേക്ക് ഹെലികോപ്റ്ററില്‍ നിന്നും ഇട്ടുനല്‍കി. വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലെത്തി പിന്നീട് തൂത്തുകുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍. ഇന്ന് രാത്രി 10നാണ് കപ്പല്‍ കൊച്ചിയില്‍ എത്തേണ്ടിയിരുന്നത്.

നിലവില്‍ കേരള തീരത്തിനടുത്ത് കടലില്‍ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പല്‍. നാവികസേനയുടെ ഡോര്‍ണിയര്‍ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് തിരിച്ചു. മറൈന്‍ ഗ്യാസോയില്‍, വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ എന്നിവയാണ് കണ്ടെയ്നറുകളില്‍ ഉള്ളതെന്നാണ് വിവരം.

Read more

കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞാല്‍ പൊതുജനം വിവരം ഉടന്‍ 112 ല്‍ അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്. കേരളത്തില്‍ വടക്കന്‍ തീരത്ത് ഇവ അടിയാനാണ് കൂടുതല്‍ സാധ്യത. കപ്പല്‍ അപകടത്തെ തുടര്‍ന്ന് കടലില്‍ എണ്ണപ്പാട ഉണ്ടാകുന്നുണ്ട്. ഇന്നലെ വൈകീട്ട് വിഴിഞ്ഞത് നിന്ന് കൊച്ചിയിലേക്ക് പോയ ഫീഡര്‍ കപ്പലാണിതെന്നാണ് വിവരം.