മലപ്പുറത്ത് മൂന്ന് പേര്‍ക്ക് ഷിഗെല്ല

മലപ്പുറം ജില്ലയില്‍ മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയുരുപ്പിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പത്ത് വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പിന്നാലെയായിരുന്നു പരിശോധന. രണ്ട് കുട്ടികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല സ്ഥിരീകരിച്ചതില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണമായ ഷവര്‍മ സാമ്പിളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.

ഷിഗല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപ്പെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.