'സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണം', വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിന്‍

കോടഞ്ചേരിയിലെ മിശ്രവിവാഹം വിവാദമായതോടെ തങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്‍. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിക്കണം.രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഷെജിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഞാനും ജോയ്‌സ്‌നയും ആലപ്പുഴയിലെ എന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. (ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെയും ഭാഗമല്ല). പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ്. തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ജീവിതത്തില്‍ ഇത്രയും നാള്‍ സ്വീകരിച്ചത്.’ ഷെജിന്‍ കുറിച്ചു.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുമെന്നും ഷെജിന്‍ വ്യക്തമാക്കി.

വിവാഹത്തിന് പിന്നാലെ ഉയര്‍ന്ന ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി നേരത്തെയും ദമ്പതികള്‍ രംഗത്ത് വന്നിരുന്നു. സിപിഎം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവും, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുമായ ഷെജിനും, ജെയ്‌സ്‌നയും തമ്മിലുള്ള വിവാഹം വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്.

മകളെ കാണാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജെയ്‌സ്‌നയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.. മകളെ തട്ടിക്കൊണ്ടുപോയതാണ്. ചതിയില്‍ പെടുത്തുകയായിരുന്നുവെന്നും, സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും ജോസഫ് പറഞ്ഞിരുന്നു. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് പിതാവ് ഉന്നയിച്ച ആവശ്യം.

മകളെ തട്ടിക്കൊണ്ടുപോയതിന് തെളിവുകള്‍ ഉണ്ട്. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.