'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ശശി തരൂര്‍ എംപി. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് തരൂര്‍ പറഞ്ഞു. തനിക്ക് ചെയ്യാന്‍ ചില നല്ല കാര്യങ്ങള്‍ ഉണ്ടെന്നും പ്രതികരിക്കാൻ സമയമില്ലെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. അതേസമയം ഓപ്പറേഷന്‍ സിന്ദൂരില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയുള്ള നിലപാടിലുടച്ച് നിൽക്കുകയാണ് ശശി തരൂര്‍.

സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ പനാമയിലെ പര്യടനത്തിനിടെയുള്ള ശശിതരൂരിന്റെ പ്രസ്താവനയെ ചൊല്ലിയാണ് കോൺഗ്രസിൽ വിവാദം ഉയർന്നത്. ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന തരൂരിന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. വിമര്‍ശവുമായി എത്തിയ നേതാക്കള്‍ക്ക് തരൂര്‍ തന്നെ മറുപടിയും നല്‍കി.

വിമര്‍ശനങ്ങളും ട്രോളുകളും എന്റെ കാഴ്ചപ്പാടുകളെയും വാക്കുകളെയും അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ വളച്ചൊടിച്ചുകൊണ്ടുള്ളതാണ്. എനിക്ക് ഇതിനേക്കാള്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. പനാമയില്‍ നീണ്ട ഒരു ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, അര്‍ധരാത്രിയോടെ കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ആറു മണിക്കൂറിനുള്ളില്‍ കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് പുറപ്പെടണം. അതിനാല്‍ ഇതിനൊന്നും ശരിക്കും സമയമില്ല.

നിയന്ത്രണ രേഖയില്‍ ഉടനീളം ഇന്ത്യ നടത്തിയ വീര പ്രവര്‍ത്തികളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എന്റെ വാക്കുകള്‍ക്കെതിരെ ആക്രോശിക്കുന്ന തീവ്രചിന്താഗതിക്കാര്‍ അറിയുന്നതിനായി, ഇന്ത്യ നേരിട്ട ഭീകരവാദ ആക്രമണങ്ങള്‍ക്ക് നല്‍കിയ പ്രതികാര നടപടികളെക്കുറിച്ചു മാത്രമാണ് ഞാന്‍ വ്യക്തമായി സംസാരിച്ചത്, അല്ലാതെ മുന്‍കാലങ്ങളില്‍ സംഭവിച്ച യുദ്ധങ്ങളെക്കുറിച്ചല്ല. അടുത്തകാലത്തായി നടന്ന ഭീകരാക്രമണങ്ങളെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശം എന്നും തരൂര്‍ വ്യക്തമാക്കി.

Read more