ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി, മകന് നീതി അന്യമായെന്ന് ഷാരോണിന്റെ കുടുംബം, ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാതാപിതാക്കൾ

പാറശാല ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്ന് ഷാരോണിന്റെ മാതാപിതാക്കൾ. ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ കുടുംബം പറഞ്ഞു. കേസിലെ വിചാരണ വൈകിപ്പിച്ചത് മനഃപൂർവമാണെന്നും മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കുമെന്നും കുടുംബം പറഞ്ഞു.

ഗ്രീഷ്മ ഒളിവിൽ പോകാൻ സാധ്യത കൂടുതലാണ്. കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. കേസിൽ പൊലീസ് അന്വേഷണം കൃത്യമായി നടത്തി. എന്നാൽ ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ അലസതയുണ്ടായെന്നും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു.

ഇന്നലെയാണ് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായത്. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഹൈക്കോടതിയിൽ നിന്ന് നേരത്തെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണം. കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.

2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി.

കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഇവര്‍ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സെക്‌സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പ്രതി കൊല നടത്തിയതെന്നും കാര്‍പ്പിക്ക് എന്ന കളനാശിനിയാണ് കൊലയ്ക്കായി കഷായത്തില്‍ കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2022 ഒക്ടോബര്‍ 14ന് ആയിരുന്നു ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുന്നത്. ഇതേ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 25ന് ഷാരോണ്‍ മരിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മകള്‍ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തി.