ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം; യുവതിയോട് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

പാറശാല സ്വദേശിയായ യുവാവ് ഷാരോണ്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കഷായവും ജ്യൂസും നല്‍കിയ യുവതിയോട് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഡിവൈഎസ്പി ജോണ്‍സണാണ് കേസിന്റെ അന്വേഷണ ചുമതല.

വിഷയത്തില്‍ പെണ്‍കുട്ടിക്ക് പങ്ക് ഉണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം ഉണ്ടോ എന്ന് ഇപ്പൊ പറയാന്‍ കഴിയില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ പങ്ക് ഉണ്ടോ എന്ന് മനസിലാക്കാന്‍ കഴിയുകയുള്ളു.

സംഭവം നടന്ന ഒക്ടോബര്‍ 14 ന് നടത്തിയ രക്ത പരിശോധനയില്‍ ഷാരോണിന്റെ ആന്തരിക അവയവങ്ങള്‍ക്ക് മറ്റു തകരാറുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ആദ്യ രക്ത പരിശോധനയില്‍ ഷാരോണിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസീലിറ്ററില്‍ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല ബിലിറൂബിന്‍ ടെസ്റ്റില്‍ ഡെസീലിറ്ററില്‍ 1.2 മില്ലിഗ്രാം വരെ നോര്‍മല്‍ അളവായാണ് കണക്കാക്കുന്നത്. എന്നാല്‍ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയില്‍ ബിലിറൂബിന്‍ കൗണ്ട് ഡെസീലിറ്ററില്‍ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയര്‍ന്നതായി കാണുന്നു.

ഈ മാസം 14നായിരുന്നു ഷാരോണ്‍ പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങള്‍ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്.