ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഏഴു ദിവസത്തേക്കാണ് ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഗ്രീഷ്മയും അമ്മയെയും അമ്മാവനെയും രാവിലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പ് വീഡിയോയായി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിനോടാണ് ഡിജിപി നിയമോപദേശം തേടുക. തുടരന്വേഷണം കേരളത്തില്‍ നടത്തണമോയെന്ന കാര്യത്തിലാണ് പൊലീസ് വീണ്ടും നിയമോപദേശം തേടുന്നത്. കൊലപാതകത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ്‌നാട്ടില്‍ നടന്നതിനാല്‍ പ്രതികള്‍ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്.

അതേസമയം, കേസ് അട്ടിമറിക്കപ്പെടുമെന്നതിനാല്‍ അന്വേഷണം കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇതേ തുടര്‍ന്ന് കേസ് അന്വേഷണം തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു.