ഷഹ്രിന് ഇനി യൂസഫ് അലിയുടെ തണല്‍; നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തു

ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വിറ്റ് കുടുംബം പുലര്‍ത്തുന്ന് ഷഹ്രിന്‍ അമാനിന് സഹായവുമായി യൂസഫ് അലി. ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനും അടങ്ങുന്ന കുടുംബത്തെ സഹായിക്കാനായി ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വില്‍ക്കുന്ന ഷഹ്രിനിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ യൂസഫലി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ഇവരെ നേരിട്ടെത്തി കാണുകയും ചെയ്തു.

ചൊവ്വാഴ്ച തൃശൂരിലെ നാട്ടികയില്‍ നിന്ന് മാതാപിതാക്കളുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം യൂസഫലി കൊച്ചിയില്‍ എത്തി. ഇവിടെ എത്തിയ ഉടനെ ഷഹ്രിനെ കാണാനായി അവരുടെ വീട്ടിലേയ്ക്ക് പോയി. ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും കാണുകയും സഹോദരന്‍ അര്‍ഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് താന്‍ വഹിക്കാമെന്നു പറയുകയും ചെയ്തു. ഐപിഎസ് ആകണമെന്നതാണ ഷഹ്രിന്റെ ആഗ്രഹം എന്നറിഞ്ഞതോടെ അവളെ പഠിപ്പിക്കാനുള്ള സഹായവും ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു. ഒപ്പം ബന്ധുവായ യുവാവിനു ജോലിയും വാഗ്ദാനം ചെയ്തു.

ഒരു വിമാനയാത്രക്കിടയിലാണ് ഷഹ്രിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതെന്നും അപ്പോള്‍ തന്നെ സഹായം നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്നെ കാണാന്‍ ഷഹ്രിന്‍ വലിയ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോള്‍ അവളെ വന്നു കാണണമെന്നു കരുതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നന്നായി പഠിക്കണമെന്ന് ഷഹ്രിന് ഉപദേശവും നല്‍കികൊണ്ടാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.