പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി

വയനാട്ടില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് ക്ലാസ് മുറിയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മാനന്തവാടി എ.എസ്.പി ഡോക്ടര്‍ വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിപട്ടികയില്‍ ഉള്ളവരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.

മരിച്ച ഷഹല ഷെറിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമുള്ള അന്വേഷണമാണ് ഇപ്പോള്‍ തുടങ്ങിയത്. മാനന്തവാടി എ.എസ്.പി ഡോക്ടര്‍ വൈഭവ് സക്‌സേനക്കാണ് അന്വേഷണ ചുമതല. തെളിവുകള്‍ ശേഖരിക്കാനായി ഷഹലക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറിയിലും സ്‌കൂള്‍ ഓഫീസിലും പരിസരത്തും അന്വേഷണ സംഘം പരിശോധന നടത്തി.

പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അധ്യാപകന്‍, താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിനകം സസ്പന്റ് ചെയ്യപ്പെട്ട നാല് പേര്‍ക്കുമെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിപ്പട്ടികയിലുള്ളവരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൂടി ഉള്‍പ്പെടുന്നതിനാല്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുക്കാനായിരിക്കും ഇവര്‍ ശ്രമിക്കുക.