വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിൻ്റെ ഡോക്ടറേറ്റ് വ്യാജമെന്ന് പരാതി

വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിൻ്റെ ഡോക്ടറേറ്റ് വ്യാജമാണെന്നും ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേ‍ർത്തതാണെന്ന് പരാതി. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവ‍ർ ചർച്ചയിൽ പരാതിയുമായി വന്ന യുവതിയാണ് ഷാഹിദാ കമാലിനെതിരെ ഈ ആരോപണം ഉന്നയിച്ചത്. സ‍ർവ്വകലാശാലയിൽ തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഷാഹിദാ കമാൽ ബികോം വരെ മാത്രമാണ് പഠിച്ചത് എന്ന് പരാതിക്കാരി പറഞ്ഞു.

ഷാഹിദാ കമാൽ ബികോം മൂന്നാം വർഷ പാസായിട്ടില്ല . അതിനാൽ തന്നെ ഡിഗ്രീ യോഗ്യത പോലും ഇവർക്കില്ല. അധികയോഗ്യത പിജിഡിസിഎ ആണെന്നാണ് സർവകാലാശ രേഖയിൽ ഉള്ളത്. ഇതും തെറ്റാണ്. ഇക്കാര്യങ്ങൾ തെളിയിക്കുന്ന രേഖകൾ സർവകലാശാലയിൽ നിന്നും വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എവിടെ വേണമെങ്കിലും ഈ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും പരാതിക്കാരി
ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മീഷൻ വെബ്സൈറ്റിൽ അംഗത്തിന്‍റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്. 2009-ൽ കാസ‍ർഗോഡ് ലോക്സഭാ സീറ്റിലും 2011-ൽ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാൽ മത്സരിച്ചെങ്കിലും രണ്ടിടത്ത് നൽകിയ സത്യവാങ്മൂലത്തിലും ബികോം ആണ് തൻ്റെ വിദ്യാഭ്യാസയോഗ്യത എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ താൻ ബികോം പാസായിട്ടില്ലെന്നും കോഴ്സ് കംപ്ലീറ്റഡ് ആണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ പറഞ്ഞിരുന്നു.