ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്ന് മന്ത്രി

കോഴിക്കോട് താമരശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതക കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്തുവിട്ടു. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. വിദ്യാർത്ഥികളുടെ പരീക്ഷാഫലം പരീക്ഷാഫലം പുറത്ത് വിടാതിരിക്കാൻ എന്ത് അധികാരമാണ് സർക്കാരിനുള്ളതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ലഭിക്കും. ഇന്നലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ മന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്നും കോടതി ചോദിച്ചിരുന്നു.

പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന്ന് പറഞ്ഞ ഹൈക്കോടതി പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും പറഞ്ഞു.

വിഷയത്തിൽ സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം ഷഹബാസ് കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട കുട്ടികളുടെ എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞിരുന്നു.

പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞുവെക്കണമെങ്കിൽ പരീക്ഷയിൽ ക്രമക്കേട് നടക്കണം. എന്നാൽ ഈ ആറ് വിദ്യാർഥികളുടെ കാര്യത്തിൽ അത്തരം കാര്യങ്ങൾ സംഭവിച്ചില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്.

രാത്രിയോടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എംജി ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ഷഹബാസ്. ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷമാണ് മരണത്തിലേക്ക് നയിച്ചത്. കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

അതേസമയം കേസില്‍ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യം പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കേസിൽ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം തള്ളിയിരുന്നു. വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയാല്‍ അവരുടെ ജീവന് ഭീഷണിയുണ്ടെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചാണ് നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. തുടര്‍ന്ന് പുതിയ ജാമ്യ അപേക്ഷയാണ് വിദ്യാര്‍ത്ഥികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Read more