ഷാഫി അഞ്ച് മാസം മുമ്പേ പദ്ധതിയിട്ടു, ആദ്യം സമീപിച്ചത് ഡിണ്ടിഗല്‍ സ്വദേശിനിയെ

ആഭിചാരക്രിയകള്‍ക്കായി അഞ്ച് മാസം മുന്‍പേ ഷാഫി പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. ഇതിനായി ഷാഫി ആദ്യം സമീപിച്ചത് ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പനക്കാരിയെ. ദോഷങ്ങളുണ്ടെന്ന് പറഞ്ഞ് തിരുവല്ലയിലെ ദമ്പതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങാമെന്നായിരുന്നു ഇവര്‍ക്ക് നല്‍കിയ വാഗ്ദാനം.

ആദ്യം സമ്മതിച്ചെങ്കിലും പദ്ധതിയില്‍ നിന്ന് യുവതി പിന്‍മാറി. ഇതോടെയാണ് ഷാഫി റോസ്‌ലിനെ സമീപിച്ച് കൊണ്ടുപോയതെന്നും ഡിണ്ടിഗല്‍ സ്വദേശിനി വെളിപ്പെടുത്തി. നരബലിക്കായി കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപ. 15,000 രൂപ മുഹമ്മദ് ഷാഫി മുന്‍കൂര്‍ വാങ്ങി. സിദ്ധന്‍ എന്ന് പരിചയപ്പെടുത്തിയതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു ഷാഫി വ്യക്തമാക്കിയില്ല.

ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണില്‍ ആണെന്നും വൈദ്യന്‍ എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നല്‍കി. ഇങ്ങനെയാണ് ഭഗവല്‍ സിംഗിനെ പരിചയപ്പെട്ടത്. അടുപ്പം സ്ഥാപിച്ചതിനു ശേഷം ശ്രീദേവി എന്ന പ്രൊഫൈല്‍ നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ശ്രീദേവി എന്ന പ്രൊഫൈല്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.

പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.