'എന്തിന് കൊന്നു, നിലവിളികളില്ല, ഒരു കാവിക്കൊടിയും പറിച്ചെറിഞ്ഞില്ല', പ്രകോപനം കോണ്‍ഗ്രസിന് എതിരെയും,സഹകരണം ആര്‍.എസ്.എസിനോടുമെന്ന് ഷാഫി പറമ്പില്‍

കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍, കൊന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആണെന്ന് ഉറച്ച് പറയാന്‍ സി.പി.എമ്മിന് കഴിയുന്നില്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്. അതിനേക്കാള്‍ ആഴത്തിലുള്ള പര്‌സപര സഹകരണമുള്ളത് കൊണ്ടാണ് സി.പി.എം ശക്തമായ പ്രതിഷേധം പോലും നടത്താത്തതെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിയാകുമ്പോള്‍ സി.പി.എം സ്വീകരിക്കുന്ന നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.

ഹരിദാസന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ചുള്ള പോസ്റ്റിലാണ് സി.പി.എമ്മിനെതിരായ ആരോപണം. എന്തിന് കൊന്നുവെന്ന് നിലവിളികളില്ല. ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ ഡി.വൈ.എഫ്.ഐ നേതാക്കന്മാര്‍ 4 വരിയില്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഒരു കാവിക്കൊടിയും പറിച്ചെറിഞ്ഞില്ലെന്നും, ഒരു ബി.ജെ.പി ഓഫീസ് പോലും ആക്രമിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

‘വ്യക്തമായി തന്നെ പറയുവാന്‍ ആഗ്രഹിക്കുന്നു. ഇതിനു മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു. ഒരു കുടുംബം കൂടി കണ്ണീര്‍ കുടിക്കാതിരിക്കട്ടെ. പക്ഷേ പ്രകോപനം കോണ്‍ഗ്രസ്സിനെതിരെയും, സഹകരണവും ക്ഷമയും ആര്‍.എസ്.എസിനോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായി വാദമായി കണക്കാക്കാം.’ ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ്:

ആദരാഞ്ജലികള്‍ …
രാത്രിയുടെ മറവില്‍, കടലില്‍ പോയി തിരിച്ച് വരുമ്പോള്‍ കാത്തിരുന്ന് RSS ക്രിമിനലുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊന്നു.കാല് വെട്ടിയെടുത്തു.
20 തവണ വെട്ടി. ഒരു കുടുംബത്തിന്റെ അത്താണി കൂടി പോയി.
ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്.അതിനേക്കാള്‍ ആഴത്തിലുള്ള പര്‌സപരസഹകരണമുള്ളത് കൊണ്ടായിരിക്കും
‘എന്തിന് കൊന്നു?’ നിലവിളികള്‍ ഇല്ലാത്തത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയരാത്തത്,
ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ DYFi നേതാക്കന്മാര്‍ 4 വരിയില്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്,
ഒരു BJP ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്,
BJP നേതാക്കന്മാര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ആയിരം കാതം അകലെ പോലും ഇടത് പ്രതിഷേധക്കാരുടെ ബഹളം ഇല്ലാത്തത്, BJP നേതാക്കന്മാരുടെ മുഖം വെച്ച ഡ്രാക്കുളവത്ക്കരണം നടക്കാത്തത്,
എന്തിനധികം,കൊന്നത് RSS ആണ് എന്ന് പോലും ഉറച്ച് പറയാന്‍ മടിക്കുന്നവരെ CPM പ്രവര്‍ത്തകര്‍ കാണുന്നുണ്ടാവും.
വ്യക്തമായി തന്നെ പറയുവാന്‍ ആഗ്രഹിക്കുന്നു.ഇതിനു മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ല.
മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു.ഒരു കുടുംബം കൂടി കണ്ണീര്‍ കുടിക്കാതിരിക്കട്ടെ .
പക്ഷേ പ്രകോപനം കോണ്‍ഗ്രസ്സിനെതിരെയും ,
സഹകരണവും ക്ഷമയും
RSS നോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായിവാദമായി കണക്കാക്കാം.