വനിതാ റാലിയുടെ അകമ്പടിയിൽ പത്രിക സമർപ്പിക്കാനെത്തി ഷാഫി പറമ്പിൽ; വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അച്ചു ഉമ്മൻ

വനിതാ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാനെത്തി വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍, കെകെ രമ എംഎൽഎ തുടങ്ങിയ പ്രധാനപ്പെട്ട വനിതാ പ്രവർത്തകർക്കൊപ്പം റാലിയായി എത്തിയാണ് വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പത്രിക സമർപ്പിച്ചത്. വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറുമായാണ് പ്രകടനം നടന്നത്.

സമാനതകളില്ലാത്ത സ്വീകാര്യതയാണ് ഷാഫിക്ക് ലഭിക്കുന്നതെന്നും വർഗീയത തുടച്ചുമാറ്റുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. അതേസമയം ആവേശത്തെ നിയന്ത്രിക്കാൻ പോലും കഴിയുന്നില്ലെന്ന് കെകെ രമ വ്യക്തമാക്കി. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്നും വലിയ വിജയം വടകരയിൽ ഉണ്ടാകുമെന്നും കെകെ രമ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർ മുഖാമുഖം വരുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്. എൽഡിഎഫ് സ്‌ഥാനാർഥി മട്ടന്നൂർ എംഎൽഎയായ കെകെ ശൈലജ വിജയിച്ചാലും യുഡിഎഫ് സ്‌ഥാനാർഥി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വിജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്.

ഇരുവരുടെയും നിയമസഭാ മത്സരവും ശ്രദ്ധേയമായിരുന്നു. സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം കെകെ ശൈലജ നേടിയപ്പോൾ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഷാഫി പറമ്പിൽ വിജയം നേടിയത്. പാർട്ടിക്കപ്പുറത്തേക്ക് ഇമേജുള്ളവരാണു രണ്ടുപേരും. രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത എന്നതാണു ശൈലജയുടെ സ്വീകാര്യതയെങ്കിൽ സമരങ്ങളിലെ വിട്ടുവീഴ്‌ചയില്ലാത്ത പോരാളിയെന്ന പ്രതിഛായയാണ് ഷാഫിക്കുള്ളത്.