എ.കെ.ജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കില്‍, അവരെ തള്ളിപ്പറയൂ: ഷാഫി പറമ്പില്‍

ഇടതു അണികളില്‍ നിന്ന് താന്‍ സൈബര്‍ ആക്രമണം നേരിടുന്നെന്ന് തുറന്നെഴുതിയ കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബുവിന് പിന്തുണയുമായി എംഎല്‍എ ഷാഫി പറമ്പില്‍. ഈ അധിക്ഷേപം നടത്തിയവരില്‍ ചിലര്‍ വ്യാജ ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണെന്ന് തനിക്കറിയാം എന്നും എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കില്‍, അവരെ പാര്‍ട്ടി തള്ളിപ്പറയണമെന്നും ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അരിതയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു ഷാഫിയുടെ വിമര്‍ശനം.

ഷാഫി പറമ്പിലിന്റെ കുറിപ്പ്..

‘ഈ അധിക്ഷേപം നടത്തിയവരില്‍ ചിലര്‍ വ്യാജ ഐഡി കള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ് എന്ന് എനിക്കറിയാം. ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാര്‍. എന്നാല്‍ അവരെ ഓര്‍ത്തല്ല, അവരിലൂടെ ജനങ്ങളോട് രാഷ്ട്രീയം പറയാമെന്ന് തീരുമാനിച്ച രാഷ്ട്രീയ നേതൃത്വത്തെ ഓര്‍ത്താണ് ഇന്ന് ഞാന്‍ ലജ്ജിക്കുന്നത്.’

‘നിങ്ങള്‍ പറയുന്ന പുരോഗമന പക്ഷ / സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ സംസ്‌കാര ശൂന്യമായ ഈ വെട്ടുകിളികളെ നിലക്ക് നിര്‍ത്തൂ. അതല്ല, എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കില്‍, ദയവായി അവരെ തള്ളിപ്പറയൂ.’