നിലമ്പൂരിൽ വാഹന പരിശോധനയ്ക്കിടെ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടറിൽ നിന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറാണ് റിപ്പോർട്ട് തേടിയത്. കണ്ണൂർ സ്വദേശി എഎം ഹമീദ് കുട്ടി നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ജനപ്രതിനിധികളുടെ പദവി റദ്ദാക്കണം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത് കുറ്റകൃത്യമാണ്, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ അറിയാവുന്ന ജനപ്രതിനിധികൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി, തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിച്ച ജനപ്രതിനിധികളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിലമ്പൂരിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെയും ഷാഫി പറമ്പിൽ എംപിയുടെയും വാഹനങ്ങൾ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഷാഫിയ്ക്കും രാഹുലിനും പുറമേ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസും വാഹനത്തിൽ ഉണ്ടായിരുന്നു. ഷാഫി പറമ്പിൽ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേയ്ക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയർക്കുകയായിരുന്നു.
Read more
പൊട്ടിമുളച്ചിട്ട് എംഎൽഎയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. യുഡിഎഫിന്റെ വാഹനങ്ങൾ തിരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കിൽ അത് ചെയ്താൽ മതിയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. ‘നിന്റെ സർവീസിനുള്ള പാരിതോഷികം തരാം’ എന്നും ഓർത്ത് വെച്ചോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.