'ഷാഫി ക്രൂരനായ സൈക്കോപാത്ത്, ഇരകളെ നിര്‍ദ്ദയം പീഡിപ്പിക്കും, ലൈംഗിക വൈകൃതത്തിന് അടിമ, നരബലിയുടെ മുഖ്യസൂത്രധാരന്‍'

നരബലി കേസിലെ മുഖ്യ സൂത്രധാരനായ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫിയെന്നും കൊല്ലപ്പെട്ടവരുടെ സാമ്പത്തിക ബുദ്ധിമുട്ട് തന്ത്രപൂര്‍വ്വം പ്രതി മുതലെടുക്കുകയായിരുന്നെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇത് സാധാരണ കേസല്ലെന്ന് പൊലീസിന് ആദ്യമേ ബോധ്യമായി. ഷാഫിയാണ് ഇതിന്റെ മുഖ്യ ആസൂത്രകന്‍. ശ്രീദേവി എന്ന വ്യാജ പേരിലുണ്ടാക്കിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷാഫി ഭഗവല്‍ സിംഗുമായി പരിചയപ്പെടുന്നത്. പിന്നീട് ‘ശ്രീദേവിയിലൂടെ’ ഭഗവല്‍ സിംഗുമായി പ്രണയത്തിലായി. 2019 മുതല്‍ ഷാഫി ഭഗവല്‍ സിംഗും കുടുംബവുമായി ബന്ധം പുലര്‍ത്തിവരുന്നു. ദമ്പതികളെ ഒരോന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിക്കുകയായിരുന്നു.

ദമ്പതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഷാഫി ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. തെളിവുകള്‍ സഹിതം ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതികള്‍ക്ക് ഇപ്പോഴും കുറ്റബോധമുള്ളതായി തോന്നുന്നില്ല. ഷാഫി സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടാക്കി ആനന്ദം കണ്ടെത്തുന്നയാളാണ്. ഷാഫി സഞ്ചരിക്കാത്ത നാടില്ല. ആറാം ക്ലാസാണ് വിദ്യാഭ്യാസം. ഷാഫി മുമ്പും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. പത്തോളം കേസുകള്‍ ഷാഫിയുടെ പേരിലുണ്ട്. പ്രതികളിലേക്ക് എത്താന്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളാണെന്നും കമ്മീഷണര്‍ പറഞ്ഞു.

പ്രതികള്‍ കൊലപാതകത്തിന് ശേഷം ഇരകളുടെ മാംസം കറിവെച്ച് കഴിച്ചെന്ന വിവരം ഉണ്ടെന്നും  ഇതിന്‍റെ തെളിവ് ശേഖരിക്കുകയാണെന്നു കമ്മീഷണര്‍ വ്യക്തമാക്കി. കേസില്‍ മൂന്ന് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  ഇവരെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റും. തനിക്ക് വിഷാദരോഗമുണ്ടെന്ന് ലൈല കോടതിയില്‍ പറഞ്ഞു. പൊലീസ് കസ്റ്റഡി അപേക്ഷ ഇന്നുതന്നെ നല്‍കും.