'ഷാഫി അതിബുദ്ധിമാനായ ക്രിമിനല്‍'; പിടിയിലാകുന്നതിന് മുമ്പ് അത് ചെയ്തു, തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യം

ഇലന്തൂര്‍ നരബലിക്കേസിലെ ഒന്നാം പ്രതി ഷാഫി അതിബുദ്ധിമാനായ ക്രിമിനലെന്ന് പൊലീസ്. പിടിയിലാകുന്നതിന് രണ്ട് ദിവസം മുന്‍പ് ഇയാള്‍ മൊബൈല്‍ഫോണ്‍ നശിപ്പിച്ചു. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് മൊബൈല്‍ നശിപ്പിച്ചതെന്നായിരുന്നു വാദം. എന്നാല്‍ അന്വേഷണമുണ്ടായാല്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോകുമ്പോള്‍ ഷാഫി ഫോണ്‍ ഉപയോഗിക്കാതിരുന്നത് ഇത് സാധൂകരിക്കുന്നതാണെന്നും പൊലീസ് പറയുന്നു.

കേസില്‍ മൂന്ന് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റും. തനിക്ക് വിഷാദരോഗമുണ്ടെന്ന് ലൈല കോടതിയില്‍ പറഞ്ഞു. പൊലീസ് കസ്റ്റഡി അപേക്ഷ ഇന്നുതന്നെ നല്‍കും.

ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.

നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.

കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്‌നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തുവന്നത്.