'നാളെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കും, എത്ര പേരെ അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെ'; വെല്ലുവിളിച്ച് ഷാഫി പറമ്പില്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ശബരിനാഥിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനും പൊലീസിനുമെതിരെ വെല്ലുവിളിയുമായി ഷാഫി പറമ്പില്‍. നാളെ മുഖ്യമന്ത്രിയെ കോണ്ഗ്രസ്സ്, യൂത്ത് കോണ്ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കും. കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരിലാണ് അറസ്റ്റ് എങ്കില്‍ എത്ര പേരെ അറസ്റ്റ് ചെയ്യും എന്ന് കാണട്ടെയെന്നും ഷാഫി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ആഹ്വാനം ചെയ്തതിന്റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തത്. കരിങ്കൊടി കാണിക്കാന്‍ മാത്രമാണ് വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നതെന്നും ഷാഫി പറഞ്ഞു.

കെ എസ് ശബരിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു. രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് തനിക്കെതിരെ വധശ്രമക്കുറ്റവും ഗൂഢാലോചനയും ചുമത്തിയിരിക്കുന്നത്. താന്‍ തീവ്രവാദിയൊന്നുമല്ലെന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ അദ്ദേഹം വൈദ്യ പരിശോധനക്ക് ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ആയിരുന്നു പ്രതികരണം.

മുഖ്യമന്ത്രി ഭീരുവാണെന്നതാണ് അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത രേഖ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്തെ പൊലീസും പൊലീസ് സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.ശബരിനാഥന് എതിരയുള്ള കേസ് വ്യാജമാണ്. മുഖ്യമന്ത്രിക്ക് കരിങ്കൊടിയെ പോലും പേടിയാണ്. കേസിലെ സാക്ഷിയാക്കി വിളിച്ചുവരുത്തിയ ശബരിനാഥനെ ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. 10.50ന് അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞത്. ആ സമയത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍ പ്രോസിക്യൂട്ടര്‍ 11 മണിക്ക് അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലാത്ത അറസ്റ്റിന്റെ പേരില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വ്യാജ രേഖകള്‍ ഉണ്ടാക്കി കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു.