ഷാന്‍ വധക്കേസ്: ആലപ്പുഴ ആര്‍.എസ്.എസ് കാര്യാലയത്തില്‍ തെളിവെടുപ്പ്

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഒളിവില്‍ കഴിഞ്ഞത് കാര്യാലയത്തിലായിരുന്നു. ഇവിടെ നിന്നാണ് ഇവരെ പിടികൂടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് കാര്യാലയത്തിലെത്തി തെളിവെടുപ്പ് നടത്തിയത്.

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും ആര്‍എസ്എസ് പ്രവര്‍ത്തകരുമായ രാജേന്ദ്ര പ്രസാദ്, കുട്ടന്‍ എന്ന രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ആര്‍എസ്എസ്  കാര്യാലയത്തില്‍ ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന മുറികളില്‍ പൊലീസ് പരിശോധന നടത്തി. സംഭവത്തില്‍ നേരത്തെ പ്രതികള്‍ ഉപയോഗിച്ചെന്ന് സംശയിക്കപ്പെടുന്ന കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നായിരുന്നു കാര്‍ കണ്ടെത്തിയത്.

അതേസമയം ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ തിരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം വിടാന്‍ പ്രതികള്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ആരുടെ സഹായത്തിലാണ് കേരളത്തില്‍ നിന്ന് പുറത്തേക്ക് പോയതെന്ന് അന്വേഷിച്ച് വരികയാണെന്നും എഡിജിപി വ്യക്തമാക്കി. കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുത്ത ആരും ഇതുവരെ പിടിയിലായിട്ടില്ല.

എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. നേരിട്ട് പങ്കെടുത്ത 12 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടു പേരുണ്ട്. ഗൂഢാലോചന സംബന്ധിച്ചും പൊലീസിന് വിവരംലഭിച്ചിട്ടുണ്ട്. തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുള്ളൂ. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ പൊലീസ് ആക്രമിക്കുന്നുവെന്ന പരാതി തെറ്റാണെന്നും പ്രതികളെ പിടികൂടാനുള്ള തെരച്ചില്‍ മാത്രമാണ് നടക്കുന്നതെന്നും എഡിജിപി വ്യക്തമാക്കി.