രമ്യാ ഹരിദാസിനെ വെഞ്ഞാറമൂട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു, കാറില്‍ കരിങ്കൊടി കെട്ടി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് എം.പി 

ആലത്തൂർ എം.പിയും മഹിള കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ചങ്ങനാശേരിയിലേക്ക് പോകും വഴി വെഞ്ഞാറമൂടിൽ വെച്ചാണ് സംഭവം.

വെഞ്ഞാറമൂട് ടൗണിൽ ധർണ നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ എം.പിയുടെ വാഹനത്തിന് നേരെ ആക്രമിക്കുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു. വാഹനത്തിന്‍റെ ബോണറ്റിൽ അടിച്ച എസ്.എഫ്.ഐ പ്രവർത്തർ ഒരു കോൺഗ്രസുകാരും ഇതുവഴി പോകേണ്ടെന്ന് ഭീഷണിപ്പെടുത്തി. തന്നെ കൊല്ലുമെന്ന് വാഹനം തടഞ്ഞവര്‍ ഭീഷണിപ്പെടുത്തിയെന്ന് രമ്യാ ഹരിദാസ് പറഞ്ഞു.

ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. ഡിവൈഎഫ്‌ഐയുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ്  വെഞ്ഞാറമൂട് ജംഗ്ഷനില്‍ വെച്ച് വാഹനം തടഞ്ഞതെന്ന് രമ്യാ ഹരിദാസ് പറയുന്നു.

വാഹനത്തിന്റെ രണ്ട് വശങ്ങളിലും കരിങ്കൊടി കെട്ടി. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകണ്ട. കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പൊലീസിനു നല്‍കിയ പരാതിയില്‍ രമ്യാ ഹരിദാസ് പറയുന്നു.

സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് രമ്യാ ഹരിദാസിനെ രക്ഷിച്ചത്. സംഭവത്തില്‍ ഒരാളെ അവിടെവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.

“കണ്ണടക്കുന്ന മാധ്യമങ്ങൾ” എന്ന വിഷയത്തിൽ എസ്.എഫ്.ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് എം.പി‍യുടെ വാഹനം കടന്നു പോയത്. ഈ സമയം റോഡിന്റെ ഒരുഭാഗത്തു നിന്നിരുന്ന പ്രവര്‍ത്തകര്‍ വാഹനത്തിന് നേര്‍ക്ക് വരികയും തടയുകയുമായിരുന്നു.