പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ; ഗവർണറും മുഖ്യമന്ത്രിയും നാളെ തലസ്ഥാനത്ത് ഒരു വേദിയിൽ, പ്രതിഷേധം തുടരാൻ എസ്എഫ്ഐ

സർക്കാരുമായുള്ള ഭിന്നതകൾ രൂക്ഷമായി തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്തെത്തും. മന്ത്രിസഭയിൽ പുതിയ മന്ത്രിമാരായ ഗണേഷ് കുമാറിന്റെയും, കടന്നപ്പള്ളിയുചേയും സത്യപ്രതിജ്ഞാ ചടങ്ങ് നാളെയാണ് തലസ്ഥാനത്ത് നടക്കുക. നേർക്കുനേർ പോർവിളി നടത്തിയ ഗവർണറും മുഖ്യമന്ത്രിയും നാളെ ഒരുമിച്ച് സത്യപ്രതിജ്ഞ വേദിയിലെത്തും.

തേസമയം ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ അറിയിപ്പ്. ഗവർണർ തിരിച്ചെത്തുമ്പോൾ തിരുവനന്തപുരത്തും പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതേസമയം കേരള സ‍ർവകലാശാല സിൻണ്ടിക്കേറ്റ് യോഗം ഇന്ന് ചേരും. സർവകലാശാല കവാടത്തിലെ ബാനറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഇന്നത്തെ യോഗം. ഇത് യോഗത്തിൽ ചർച്ചയാകും.

ഗവർണർക്കെതിരായ ബാനർ നീക്കണമെന്നാണ് വിസിയുടെ ആവശ്യം. എന്നാൽ ബാനർ നീക്കാനാകില്ലെന്നും, ഇത് വിദ്യാർത്ഥികളുടെ അഭിപ്രായസ്വാതന്ത്ര്യമെന്നുമാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. ഇതിനെ ചൊല്ലി ഇന്നത്തെ യോഗത്തിൽ തർക്കത്തിന് സാധ്യതയുണ്ട്. കേരള സെനറ്റിലേക്കുളള ഗവർണറുടെ നോമിനേഷനെതിരെയും വിമർശനം ഉയർന്നേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം.