ഇടുക്കിയില്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകന്റെ മരണം; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് ദൃക്സാക്ഷി

ഇടുക്കിയിലെ എൻജിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആണെന്ന് ദൃക്‌സാക്ഷി. കണ്ണൂര്‍ സ്വദേശിയായ ധീരജാണ് മരിച്ചത്. പരിക്കേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിച്ച സത്യന്‍ എന്ന ആളാണ് കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവാണ് എന്ന് അറിയിച്ചത്. ആക്രമണത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടു എന്നാണ് സത്യന്‍ പറഞ്ഞത്.

ജില്ലാ പഞ്ചായത്ത് അംഗമാണ് സത്യന്‍. സംഭവത്തിന് പിന്നില്‍ കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് എസ്എഫ്ഐയും രംഗത്തെത്തി.
കൊലപാതകം നടത്തിയത് കോളജിന് പുറത്തു നിന്നെത്തിയവരാണ്. ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് സിപിഐഎം നേതാക്കളും വ്യക്തമാക്കി.

കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് ധീരജിനും മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനും കുത്തേറ്റത്. ധീരജിനെ കുത്തിയ ശേഷം പ്രതികള്‍ ഓടിക്കളയുകയായിരുന്നു. ആശുപത്രിയിലെത്തിക്കുംമുമ്പ് ധീരജ് മരിച്ചിരുന്നു.   ധീരജിനൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ ഷോള്‍ഡറിന് സാരമായ പരിക്കേറ്റതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

നേരത്തെ കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം ഉണ്ടായിരുന്നെങ്കിലും ഇത്തരം സംഭവം ഇതാദ്യമാണ്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവം നടന്നത് കോളജ് ഗേറ്റിന് പുറത്താണ് എന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.