പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലില്‍ എസ്.എഫ്‌.ഐ - എ.ബി.വി.പി സംഘര്‍ഷം

പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലില്‍ സംഘര്‍ഷം. എസ്എഫ്‌ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ അഞ്ച് എസ്എഫ്ഐക്കാര്‍ക്കും മൂന്ന് എബിവിപിക്കാര്‍ക്കും രണ്ട് കെഎസ്യുകാര്‍ക്കും സാരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. എബിവിപി പ്രവര്‍ത്തകര്‍ ബോയ്‌സ് ഹോസ്റ്റലില്‍ കയറി ആക്രമിച്ചുവെന്നാണ് എസ്എഫ്‌ഐ നല്‍കിയിരിക്കുന്ന പരാതി. എസ്എഫ്‌ഐ പ്രവര്‍ത്തകരെയും മറ്റ് വിദ്യാര്‍ത്ഥികളെയും ആക്രമിച്ചു. എന്നാല്‍ എസ്എഫ്‌ഐയാണ് ആക്രമിച്ചതെന്നാണ് എബിവിപിയുടെ ആരോപണം.

കഴിഞ്ഞ ദിവസം എബിവിപിയുടെ സംസ്ഥാന സമ്മേളനം പാലക്കാട് നടന്നിരുന്നു. ഇതിന്റെ കൊടി തോരണങ്ങളും മറ്റും അഴിക്കാനായി എത്തിയ എബിവിപിക്കാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് വാദം. കൊടികള്‍ എസ്എഫ്‌ഐക്കാര്‍ കത്തിച്ചുവെന്നും, പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും എബിവിപി ആരോപിച്ചു. ഇതിന് പകരം ചോദിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്തെ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസിനെ നിയോഗിച്ചട്ടുണ്ട്. വിക്ടോറിയ കോളേജ് പരിസരത്തും,സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും, ആശുപത്രിയിലും പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.